അമ്മ ഓഫീസിൽ വീണ്ടും റെയ്ഡ്, സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ലെന്ന് മമ്മൂട്ടിയും

താരസംഘടന ‘അമ്മ’യുടെ ഓഫീസിൽ വീണ്ടും പൊലീസ് പരിശോധന. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ലൈം​ഗികാതിക്രമ കേസിലുൾപ്പെട്ട ഇടവേള ബാബുവിനെതിരായ കേസ് അന്വേഷിക്കുന്ന സംഘമാണ് പരിശോധനയ്ക്ക് എത്തിയത്.ഇത് രണ്ടാമത്തെ തവണയാണ് അന്വേഷണസംഘം ‘അമ്മ’യുടെ ഓഫീസിൽ പരിശോധന നടത്തിയത്. ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും സംഘടനയിലെ അംഗത്വവുമായി ബന്ധപ്പെട്ടുമുള്ള രേഖകളിൽ വ്യക്തത വരുത്താനായിരുന്നു പരിശോധന.ആലുവ സ്വദേശിയായ നടിയുടെ മൊഴി പ്രകാരമാണ് എറണാകുളം നോർത്ത് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ലെന്ന് മമ്മൂട്ടി പ്രതികരിച്ചു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ആദ്യമായാണ് മമ്മൂട്ടി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. ‘അമ്മ’യുടെ ഔദ്യോഗിക പ്രതികരണത്തിന് ശേഷമാണ് അംഗമെന്ന നിലയില്‍ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതു കൊണ്ടാണ് ഇത്രയും കാത്തത് എന്നാണ് മമ്മൂട്ടി പറയുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് നടന്റെ പ്രതികരണം.മമ്മൂട്ടിയുടെ കുറിപ്പ്:

മലയാള സിനിമാരംഗം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോഗിക പ്രതികരണങ്ങള്‍ക്ക് ശേഷമാണ് അംഗമെന്ന നിലയില്‍ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതു കൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടു ന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചര്‍ച്ചയ്ക്കിടയാക്കും.

ഈ രംഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാന്‍ സിനിമാപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതും ജാഗരൂകരാകേണ്ടതുമാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ചിലത് സംഭവിച്ചതിനെ തുടര്‍ന്ന് സിനിമാ മേഖലയെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും നടപടികള്‍ ശുപാര്‍ശ ചെയ്യാനും സര്‍ക്കാര്‍ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവ നടപ്പാക്കാന്‍ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേര്‍തിരിവുകളില്ലാതെ കൈകോര്‍ത്ത നില്‍ക്കേണ്ട സമയമാണിത്.

ഇപ്പോള്‍ ഉയര്‍ന്നുവന്ന പരാതികളിന്മേല്‍ പൊലീസ് അന്വേഷണം ശക്തമായി മുന്നോട്ടു പോകുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കോടതിയുടെ മുന്നിലുമാണ്. പൊലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടെ. സിനിമയില്‍ ഒരു ‘ശക്തികേന്ദ്ര’വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാന്‍ പറ്റുന്ന രംഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ പ്രായോഗികമായ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കില്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും അഭ്യര്‍ഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനില്‍ക്കണം.

there is no power center in the film Mammootty

admin:
Related Post