

കൊച്ചി: ലഹരിക്കേസുമായി കേസുമായി ബന്ധപ്പെട്ട് ജാമ്യം ലഭിച്ച നടൻ ഷൈൻ ടോം ചാക്കോ നാളെ നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാവും. ഷൈനെ വിശദമായി ഒരു തവണ കൂടി ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് നോട്ടീസ് നൽകിയത്. സജീറുമായി ഷൈൻ ലഹരി ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. എന്നാൽ പല നടന്മാരും ലഹരി വലയിലാണെന്നും പരിശോധനകൾ കർശമായതിനാൽ സിനിമ സെറ്റിലേക്ക് ലഹരി എത്തുന്നില്ലെന്നും ഷൈൻ പറയുന്നത്. ഇതോടെ സിനിമ സെറ്റ് കേന്ദ്രീകരിച്ച് കൂടുതൽ അന്വേണത്തിനാണ് എക്സൈസ് ഒരുങ്ങുന്നത്. കേരളത്തിൽ ലഹരി ഉപയോഗം അതിരുകടക്കുന്നതായിട്ടുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ എത്തുന്നതിന് പിന്നാലെയാണ് മലയാളത്തിലെ മുൻനിരയിൽ നിൽക്കുന്ന താരത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷൈനിന് കഞ്ചാവു കേസിൽ സമീപകാലത്ത് അറസ്റ്റിലായ വനിതയുമായി അടുത്ത ബന്ധമുണ്ടെന്ന സൂചനകൾ കൂടി പൊലീസിന് ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ സിനിമ സെറ്റിൽ കർശന പരിശോധന നടത്തുവാനുള്ള നീക്കവും തുടങ്ങിക്കഴിഞ്ഞു.
ഷൈനൊപ്പം പ്രതിചേർക്കപ്പെട്ട കോഴിക്കോട് സ്വദേശിയെയും പൊലീസ് ചോദ്യം ചെയ്യും. നടന്റെ അറസ്റ്റോടുകൂടി സിനിമ മേഖലയിൽ പരിശോധനകൾ കൂടുതൽ കർശനമാക്കാനാണ് പൊലീസിന്റെ നീക്കം. അഞ്ച് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്നലെ കൊച്ചി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഷൈൻ ടോം ചാക്കോയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയത്.
ഷൈൻ ടോം ചാക്കോ പലതവണ ലഹരിമരുന്ന് ഉപയോഗിച്ച ആളെന്നാണ് എഫ്ഐആർ. ഡ്രഗ് ഡീലർ സജീറുമായി ഇരുപതിനായിരം രൂപയുടെ ഇടപാട് നടത്തിയ തെളിവുകളും പൊലീസിന് ലഭിച്ചു. ലഹരി ഉപയോഗിച്ചതിനും ഗൂഢാലോചനയ്ക്കുമാണ് NDPS നിയമത്തിലെ 27, 29 വകുപ്പുകൾ പ്രകാരമായിരുന്നു എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്.
shine tom chacko case