മുതിർന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് വണ്ടി നിർത്തണം; ശാസനവുമായി മന്ത്രി ​ഗണേഷ് കുമാർ

യാത്രക്കാരായ മുതിർന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിർത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിർത്തില്ല എന്ന പിടിവാശികൾ വേണ്ടാ. ആരും നിങ്ങളുടെ പേരിൽ നടപടിയെടുക്കില്ല. അങ്ങനെ നടപടിയെടുത്താൽ എന്നെ സമീപിച്ചാൽ മതി, പരിഹരിക്കാം. യാത്രക്കാരെ സ്‌നേഹത്തോടെ, സമാധാനത്തോടെ സുരക്ഷിതരായി കൊണ്ടുചെന്ന് എത്തിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട് -കെ.എസ്.ആർ.ടി.സി ജീവനക്കാരോടായി മന്ത്രി പറഞ്ഞു.

പാലക്കാട്, എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡുകളിൽ ശീതീകരിച്ച വിശ്രമ കേന്ദ്രങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. നിലവിൽ തിരുവനന്തപുരത്ത് ശീതീകരിച്ച വിശ്രമമുറി ഉണ്ട്. കോഴിക്കോടിനു പിന്നാലെ അങ്കമാലിയിലും ശീതീകരിച്ച വിശ്രമമുറി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.എസ്.ആർ.ടി.സി.യുടെ 93 ഡിപ്പോകളും അടുത്ത മൂന്ന് മാസത്തിനകം ലാഭത്തിലാക്കുമെന്ന് മന്ത്രി അറിയിച്ചു. ലാഭത്തിലാക്കാൻ സാധിക്കാത്തവ ലാഭവും നഷ്ടവും ഇല്ലാത്ത രീതിയിലെങ്കിലും ആക്കിയെടുക്കും. ഇതിനുള്ള നടപടികൾ കൈക്കൊണ്ടു കഴിഞ്ഞു. ഇതുപ്രകാരം ഡിപ്പോകൾക്ക് കൂടുതൽ അധികാരം ലഭിച്ചിട്ടുണ്ട്. നിലവിൽ 15 ഡിപ്പോകൾ ഒഴികെ ബാക്കിയുള്ളതെല്ലാം ലാഭത്തിലും ലാഭവും നഷ്ടവും ഇല്ലാത്ത രീതിയിലുമായിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

admin:
Related Post