തിരുവല്ലയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

പത്തനംതിട്ട: തിരുവല്ലയില്‍ കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന ആള്‍ മരിച്ചു. നെടുമ്ബ്രം സ്വദേശി വിജയകുമാര്‍ ആണ് മരിച്ചത്. 62 വയസായിരുന്നു. ഹൈദരാബാദില്‍ നിന്ന് തിരികെ എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇയാള്‍. ഹൈറിസ്‌ക് ഇടമായതിനാല്‍ ഇദ്ദേഹത്തോട് 14 ദിവസത്തെ ക്വാറന്റൈന്‍ നീട്ടി 28 ദിവസമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശച്ചിരുന്നു.

കഴിഞ്ഞ മാസം 22ാം തീയതിയാണ് ഇയാള്‍ ഹൈദരാബാദില്‍ നിന്ന് നാട്ടില്‍ എത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ അടിയന്തരമായി തിരുവല്ല താലൂക്കാശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. നിരീക്ഷണത്തിലുള്ള ആളാണെന്ന് അറിയിച്ച സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ ആന്തരിക സ്രവങ്ങളുടെ സാമ്ബിളുകള്‍ ആശുപത്രി അധികൃതര്‍ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്.

ഇയാളുടെ മൃതദേഹം പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങളോടെ സൂക്ഷിച്ചിരിക്കുകയാണ്. പരിശോധനാഫലങ്ങള്‍ വന്നതിന് ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങൂ.
ഇയാളുടെ അടുത്ത ബന്ധുക്കള്‍ എല്ലാം ഹൈദരാബാദിലാണ് ഉള്ളത്. ഇവര്‍ക്കാര്‍ക്കും നിലവില്‍ കൊവിഡ് ലക്ഷണങ്ങളില്ല. ഇദ്ദേഹത്തിനും ഉണ്ടായിരുന്നില്ലെന്നാണ് ഇവിടെയുള്ള ബന്ധുക്കള്‍ അറിയിക്കുന്നത്. എങ്കിലും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി, മൃതദേഹം ആരോഗ്യപ്രവര്‍ത്തകര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോടെ സൂക്ഷിച്ച ശേഷം ഫലം വന്ന ശേഷമേ സംസ്‌കരിക്കാനായി വിട്ടുനല്‍കൂ.

admin:
Related Post